നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ED അംഗീകരിച്ചു, ഇനി ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച

National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക് വിശ്രമം,  വെള്ളിയാഴ്ച  നടത്താനിരുന്ന ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക്  മാറ്റി. കോണ്‍ഗ്രസ്‌ നേതാവ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് വെള്ളിയാഴ്ചയ്ക്ക് പകരം തിങ്കളാഴ്ചത്തേയ്ക്ക് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രാഹുൽ അന്വേഷണ ഏജൻസിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. രാഹുലിന്‍റെ  അപേക്ഷ അന്വേഷണ ഏജൻസി അംഗീകരിച്ചതായി എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അമ്മ സോണിയ ഗാന്ധിയെ പരിചരിക്കണമെന്നാണ് രാഹുല്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരിയ്ക്കുന്നത്.  ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലാണ് സോണിയ.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചായി മൂന്ന് ദിവസം രാഹുല്‍ ഗാന്ധി  ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഓഫീസില്‍ ഹാജരായിരുന്നു. ചൊവ്വാഴ്ച  11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നു ദിവസങ്ങളിലായി 30 മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്  ചോദ്യം ചെയ്തിരുന്നു.

അതേസമയം, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡൽഹിയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.  

Exit mobile version