നാളെ ലോക ഓസോൺ ദിനം; കരുതണം നാം ഓസോൺ

ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയിലെ ഗവേഷകരായ ജോയ് ഫാർമാൻ, ബ്രിയാൻ ഗാർഡിനർ, ജൊനാഥൻ ഷാങ്ക്ലിൻ എന്നീ ശാസ്ത്രജ്ഞരാണ് ഭൂമിയുടെ രക്ഷാകവചം തുളഞ്ഞു കൊണ്ടിരിക്കുകയാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത്. സ്ട്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷ പാളിയിൽ അസ്വാഭാവികമായത് എന്തൊക്കെയോ സംഭവിക്കുന്നു എന്ന സംശയം 1970- കൾ മുതൽ തന്നെ ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു. 1980-കളുടെ മദ്ധ്യത്തിൽ വിഖ്യാത ശാസ്ത്ര മാസികയായ നേച്ചറിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണ റിപ്പോർട്ട് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അന്റാർട്ടിക്കിനു മുകളിൽ ഓസോൺ പാളിക്ക് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോർട്ട്.

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു തൻമാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്ന് പറയാം. സൂര്യരശ്‌മികളേറ്റ് ചില ഓക്സിജൻ തൻമാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതക തൻമാത്ര ഉണ്ടാകുന്നത്.

പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോൺ. ഡച്ച് കെമിസ്റ്റായ മാർട്ടിനസ് വാൻ മാറം 1785–ൽ നടത്തിയ ഇലക്‌ട്രിക്കൽ പരീക്ഷണത്തിലാണ് ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞത്. ഏതാണ്ട് 50 വർഷങ്ങൾക്ക് ശേഷം 1839–ൽ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബീൻ എന്ന ശാസ്‌ത്രജ്‌ഞൻ ഈ വാതകത്തെ വേർതിരിച്ചെടുത്ത് ഓസോൺ എന്ന് പേരുനൽകി.

നമ്മുടെ ചുറ്റിലുമുള്ള വായുവിൽ ഓസോണിന്റെ സാന്നിധ്യം ആരോഗ്യത്തിന് വളരെ നല്ലതാണെന്നായിരുന്നു ആദ്യകാലത്ത് ശാസ്‌ത്രജ്‌ഞർ വിചാരിച്ചിരുന്നത്. പിന്നീട് ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഓസോൺ കലർന്ന വായു ശ്വസിക്കുന്നത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തി. എന്നാൽ അന്തരീക്ഷത്തിലെ മുകൾ പാളിയിലുള്ള ഓസോൺ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഒരു സംരക്ഷണക്കുടയായി പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രം പിന്നീട് കണ്ടെത്തി.

ഭൗമാന്തരീക്ഷത്തെ പ്രധാനമായും നാലു പാളികളായി തരം തിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ശരാശരി 12 കിലോമീറ്റർ വരെയുള്ള ഭാഗത്തെ ട്രോപ്പോസ്ഫിയർ എന്നും, 12 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള ഭാഗം സ്ട്രാറ്റോസ്ഫിയർ എന്നും, 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന പാളിയെ മീസോസ്ഫിയർ എന്നും അതിനും മുകളിലോട്ട് വ്യാപിച്ചുകിടക്കുന്ന ഭാഗം പൊതുവിൽ തെർമ്മോസ്ഫിയർ എന്നും അറിയപ്പെടുന്നു.

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അനുകൂല സ്ഥിതി ഉണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോൺ വാതകമാണ്. ഉദ്ദേശം 25 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെയുള്ള ഈ ഭാഗം “ഓസോണോസ്ഫിയർ” എന്ന പേരിൽ അറിയപ്പെടുന്നു. ഉദ്ദേശം 3.2 നാനോമീറ്റർ മാത്രം കനമുളള, രൂക്ഷഗന്ധമുള്ള, മങ്ങിയ നീല നിറത്തിലുളള, മനുഷ്യന് നേരിട്ട് ശ്വസിക്കാൻ അനുയോജ്യമല്ലാത്ത ഓസോൺ വാതകം 0. 001 ശതമാനം മാത്രമാണ് അന്തരീക്ഷത്തിലുളളത്. മണക്കാനുള്ളത് എന്നർത്ഥം വരുന്ന ഓസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന പദത്തിന്റെ ഉത്ഭവം. ഈ നേർത്ത വാതക പാളിയാണ് അന്തരീക്ഷ പടലത്തിൽ ഒരു പുതപ്പ് പോലെ ചുറ്റി നിന്ന് സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് ഉൾപ്പെടെയുളള വിഷരശ്മികളെ അരിച്ചുമാറ്റി മനുഷ്യനേയും, മറ്റു ജീവജാലങ്ങളേയും സംരക്ഷിച്ചു നിർത്തുന്നത്.

അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്‌ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. അതായത് ഭൂമിയിൽനിന്ന് പത്തുമുതൽ 40 വരെ കിലോമീറ്റർ ഉയരത്തിൽ. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താൽ സ്‌ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറെക്കുറേ സ്ഥിരമാണെങ്കിലും ഓരോ വർഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. അന്തരീക്ഷത്തിന്റെ പാളികളെ തുളച്ച് ഭൂമിയിലേക്ക് പതിക്കാൻ കുതിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളെ ഈ ഓസോൺ പാളികൾ തടഞ്ഞുനിർത്തുന്നു. ത്വക്കിലെ കാൻസർ പോലുള്ള മാരകരോഗങ്ങളിൽ നിന്നാണ് ഇതുവഴി ഓസോൺ നമ്മളെ രക്ഷിക്കുന്നത്. ഏകദേശം 300 കോടി മെട്രിക് ടൺ ഓസോൺ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട്. ആകെയുള്ള അന്തരീക്ഷ വാതകങ്ങളുടെ ഏതാണ്ട് 0.00006 ശതമാനം മാത്രം. മൂന്ന് മില്ലീമീറ്റർ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

മനുഷ്യനിൽ മാരകങ്ങളായ രോഗങ്ങളാണ് അൾട്രാവയലറ്റ് രശ്മികളുടെ വർധനമൂലം ഉണ്ടാവുക. നേത്രരോഗങ്ങൾ, വിവിധ തരം ത്വക് രോഗങ്ങൾ, കാൻസർ, ജനിതക രോഗങ്ങൾ, അലർജികൾ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വർധിക്കും. പുത്തൻ മഹാമാരികൾക്ക് പിന്നിലും ഒരുപക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കൽ, പരാഗണം എന്നിവയെ ബാധിക്കുന്നതിനാൽ ചെടികളുടെ സർവനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യവിളകളായ ഗോതമ്പ്, നെല്ല്, ചോളം എന്നിവയെ വലിയ തോതിൽ ബാധിക്കുന്നതിനാൽ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അൾട്രാവയലറ്റിന്റെ വർധനവ് ഭക്ഷ്യോല്പാദനത്തിൽ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അനന്തരഫലം ഭക്ഷ്യക്ഷാമവും, ദാരിദ്ര്യവും, സംഘർഷങ്ങളുമായിരിക്കും. ആഗോളതാപനം മൂലം മഞ്ഞുമലകൾ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയർന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വർധിക്കുന്നതു മൂലം സമുദ്രോപരി തലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാൽ മത്സ്യ ഉല്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തിൽ അൾട്രാവയലറ്റ് വിഷരശ്മികൾ ഭൂമിയെ നാശോന്മുഖമാക്കും.

ഓസോൺ പാളിയുടെ തകർച്ചയ്‌ക്ക് കാരണമാകുന്ന വില്ലൻ വാതകങ്ങളാണ് ക്ലോറോഫ്‌ളൂറോ കാർബണുകൾ. റഫ്രിജറന്റുകൾ അടക്കമുളള പല ഉപകരണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയിൽ പലതും നിരോധിക്കുകയോ ഉപയോഗത്തിൽ കുറവുവരുത്തുകയോ ചെയ്‌തു. ഈ വാതകങ്ങളിൽനിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിൻ തൻമാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്. ഓരോ ക്ലോറിൻ ആറ്റവും അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോൺ തൻമാത്രകളെ വിഘടിപ്പിക്കുമത്രേ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറയ്‌ക്കാതെ മുന്നോട്ടു പോയാൽ മാനവരാശിയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവയ്‌ക്കെതിരേ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും ലോകരാഷ്‌ട്രങ്ങൾ തീരുമാനമെടുക്കുന്നത്. ക്ലോറോ ഫ്‌ളൂറോ കാർബണുകളെ കൂടാതെ ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബണുകൾ, ഹൈഡ്രോബ്രോമോഫ്‌ളൂറോകാർബണുകൾ എന്നിവയും ഓസോൺ അന്തകരാണ്.

ഓസോൺ പാളിയിൽ വിള്ളലുകൾ കണ്ടെത്തിയതോടെയാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ സംരക്ഷണ നടപടികൾക്കു തുടക്കമായത്. 1987 സെപ്‌റ്റംബർ 16നു യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) നേതൃത്വത്തിൽ 24 രാജ്യങ്ങൾ ഒത്തുചേർന്നു മോൺട്രിയൽ പ്രോട്ടക്കോൾ എന്ന ഉടമ്പടി രൂപീകരിച്ചു. ഇന്നു 197 രാജ്യങ്ങൾ അംഗീകരിച്ചു നടപ്പിൽ വരുത്തുന്ന ഉടമ്പടിയായി ഇതു വളർന്നു. രാജ്യാന്തര തലത്തിൽ അംഗീകാരം നേടുകയും വ്യാപകമായി നടപ്പിൽ വരുത്തുകയും ചെയ്‌ത ആദ്യ കരാർ കൂടിയായി മാറി മോൺട്രിയൽ പ്രോട്ടക്കോൾ.
മിക്കവാറും രാജ്യങ്ങളെല്ലാം തന്നെ ഈ കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തി. സി.എഫ്‌.സി. ഉൽപാദം കുറയ്‌ക്കാൻ എല്ലാവരും നടപടികളെടുത്തു. ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്‌തുക്കൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും ശ്രമിച്ചു. 1987ൽ ആഗോളതലത്തിൽ 1.8 ദശലക്ഷം ടൺ ആയിരുന്നു ഈ രാസവസ്‌തുക്കളുടെ ഉത്‌പാദനം. എന്നാൽ ഇന്നത് 40,000 ടൺ ആയി കുറയ്‌ക്കാൻ ഈ നടപടികൾക്ക് കഴിഞ്ഞു. 1998നു ശേഷം ഓസോൺ പാളിയുടെ കനത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണു കണ്ടെത്തൽ. 2060 ആകുന്നതോടെ ഓസോൺ പാളി 1980 കളുടെ മുൻപുള്ള അവസ്‌ഥയിലേക്കു തിരിച്ചെത്തുമെന്നും ശാസ്‌ത്രജ്‌ഞർ കണക്കുകൂട്ടുന്നു.

ഓസോൺ പാളീക്ഷയത്തിനു കാരണമായിട്ടുള്ള വസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രോട്ടക്കോളിൽ ഇത്തരം വസ്തുക്കളുടെ ആഗോള ഉപഭോഗത്തിന്റെ 90 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രങ്ങളും പങ്കാളികളായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ശാസ്ത്ര സമൂഹവും രാഷ്ട്ര ഭരണ നേതൃത്വങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ഒരേ മനസ്സോടെ മാനവരാശിയെ സംബന്ധിക്കുന്ന ആഗോള മാനമുള്ള ഒരു പ്രശ്നത്തിൽ ഐക്യപ്പെട്ടതിന്റെ ഒരേ ഒരു അനുഭവമായി ഇതിനെ കാണാം.

എല്ലാ വർഷവും സെപ്റ്റംബർ-16 നാണ് നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നത്. ഓസോൺ പാളിയെ സംരക്ഷിക്കാനുള്ള മോൺട്രിയൽ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ 1987 സെപ്റ്റംബർ 16-ന് ഒപ്പുവച്ചതിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെപ്റ്റംബർ 16 ഓസോൺപാളിയെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത് 1994-ലാണ്.

1997 ൽ ജപ്പാനിലെ ക്യോട്ടോവിൽ വച്ച് നടന്ന ലോക ശാസ്ത്ര കോൺഗ്രസ് തീരുമാനപ്രകാരം കാർബൺഡയോക്സൈഡ് ഉൾപ്പെടെയുളള ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനം കുറയ്ക്കാൻ യുഎൻ ലക്ഷ്യം വെച്ചു. മിക്ക രാജ്യങ്ങളും ഇത് മുഖവിലയ്ക്കെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്ലൂറോ കാർബൺ ഉൾപ്പെടെയുളള ഹരിതഗൃഹ വാതകങ്ങൾ പുറം തളളുന്നതിന്റെ തോത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2009 ഓടുകൂടി പ്രോട്ടക്കോൾ പ്രകാരമുള്ള 98 ശതമാനം രാസവസ്തുക്കളുടെയും ഉപഭോഗം പൂർണമായും കുറച്ചു കൊണ്ടു വന്നു. അടുത്ത കാലത്ത് നടന്ന പഠനങ്ങളിൽ അന്തരീക്ഷത്തിലെ ഓസോൺ പാളീക്ഷയകാരികളുടെ അളവിൽ വലിയ കുറവു വന്നതായി കണ്ടെത്തുകയുണ്ടായി. ഇതിന്റെ ഫലമായി 250 ദശലക്ഷത്തിലധികം ചർമ ക്യാൻസർ രോഗങ്ങളും 50 ദശലക്ഷത്തോളം തിമിര രോഗങ്ങളും ഭീമമായ കാർഷിക ഉല്പാദന പ്രതിസന്ധികളും ഒഴിവാക്കാൻ സാധിച്ചു എന്നാണ് കണക്കാക്കുന്നത്.

ഓസോൺ തുളകൾ ചെറുതായി വരുന്നു എന്ന ശുഭവാർത്തയാണ് അന്തിമ പഠനങ്ങൾ നൽകുന്നത്. ഓസോൺ പാളിയുടെ പരിക്കുകൾ പതിയെപ്പതിയെ ഭേദമാകുന്നു എന്ന ശുഭവാർത്ത ആശ്വാസം പകരുന്നതാണ്. ഓസോൺ നാശക രാസവസ്തുക്കളുടെ ഉല്പാദനവും ഉപഭോഗവും കുറയ്ക്കാനും ഘട്ടം ഘട്ടമായി ഒഴിവാക്കാനും ലോകരാജ്യങ്ങളെ പ്രേരിപ്പിച്ച മോണ്ട്രിയൽ പ്രോട്ടോകോൾ പോലുള്ള ഉടമ്പടികൾ ഫലപ്രദമാവുന്നു എന്നതിന്റെ സൂചനയാണിത്. എങ്കിലും ഓസോൺ പാളിക്ക് ഭീഷണിയാവുന്ന ചില പുതിയ രാസവസ്തുക്കൾ തിരിച്ചറിഞ്ഞത് ആശങ്കയുണർത്തുന്നുണ്ട്.. ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങൾ ഇനിയും ജാഗ്രത പുലർത്തിയേ തീരൂ എന്നണതിനർത്ഥം

Exit mobile version