ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ; പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. 

വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനു തുടക്കത്തിലേ ബാബര്‍ അസമിനെയും (4) റിസ്വാനെയും (14) ഇഫ്തികര്‍ അഹമ്മദിനെയും (5) നഷ്ടമായി. പിന്നാലെ ഷഡബ് ഖാനുമൊത്ത് (17) ഷാന്‍ മസൂദാണ് (44) പാക്കിസ്ഥാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. എന്നാല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി സിക്കന്ദര്‍ റാസ സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 88 ന് 3 എന്ന നിലയില്‍ നിന്നും 94 ന് 6 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണു.

അവസാന 3 ഓവറില്‍ 29 റണ്‍സായിരുന്നു പാക്കിസ്ഥാനു വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാനു ആശ്വാസമായിരുന്നു. 19ാം ഓവറില്‍ സിക്സ് അടിച്ച്‌ നവാസ് വിജയലക്ഷ്യം, അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്ന നിലയിലായി.

ബ്രാഡ് ഇവാന്‍സ് എറിഞ്ഞ ആദ്യ പന്തില്‍ നവാസ് 3 റണ്‍സ് സ്കോര്‍ ചെയതു. അടുത്ത പന്തില്‍ ഫോറടിച്ച്‌ വസീം പാക്കിസ്ഥാനെ വിജയത്തിനടുത്ത് എത്തിച്ചു. 2 പന്തില്‍ 3 റണ്‍ വേണം എന്ന നിലയില്‍ നവാസ് പുറത്തായി. അതോടെ അവസാന പന്തില്‍ 3 റണ്ണായി വിജയിക്കാന്‍ വേണ്ടിയിരുന്നത്‌. അവസാന പന്തില്‍ മത്സരം സമനിലയാക്കാനുള്ള ഔട്ടത്തിനിടെ ഷഹീന്‍ റണ്ണൗട്ടായതോടെ വിജയം സിംബാബ്‌വെ നേടി.

Exit mobile version