ചൊവ്വാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. തെക്കു പെനിന്‍സുലാര്‍ ഇന്ത്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറ്, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും ഗൾഫ് ഓഫ് മാന്നാറിലും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും കര്‍ണാടക തീരങ്ങളില്‍ ഇന്നും ആഗസ്റ്റ് എട്ട് , ഒമ്പത് തീയതികളിലും മുന്നറിയിപ്പുള്ള മറ്റ് സ്ഥലങ്ങളില്‍ ഈ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Exit mobile version