ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഡോക്ടറെയും മറ്റു ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു

ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡോക്ടറെയും മറ്റു ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 8.30-ടെയാണ് സംഭവം. മാടപ്പള്ളി പത്തിച്ചിറ കോളനി പെരുമ്പനച്ചി തപാലതിര്‍ത്തി പാണാട്ടില്‍ വീട്ടില്‍ ബിപിന്‍ (23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയില്‍ ജോണ്‍സണ്‍ (20),  കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ  അഖില്‍ ബാബു (24), കാവുംഭാഗം പെരുന്തുരുത്തി താഴ്ച്ചത്തറയില്‍  അജു പോൾ(22) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ നിന്നും കത്രിക തട്ടിയെടുത്ത് ഡോക്ടറെ കയ്യേറ്റം ചെയ്യാനും‍ ഇവർ ശ്രമിച്ചു. ഇതിൽ പ്രതിയായ  അജുവിൻറെ മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ ശവസംസ്കാരച്ചടങ്ങിന് എത്തിയ കൂട്ടുകാരായ പ്രതികൾ മരണവീട്ടില്‍ പരസ്പരം അടിയുണ്ടാക്കുകയായിരുന്നു. അടിക്കിടയിൽ പരിക്കേറ്റ ഇവർ ചികിത്സിക്കാനായി രാത്രി 8.30-ടെ ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തി.

ശരീരത്തിലെ പരിക്കുകള്‍ നോക്കുന്നതിനിടയില്‍ വിവരം പോലീസില്‍ അറിയിക്കരുത് എന്ന് ആവശ്യപ്പെട്ട് ഇവർ ഡോക്ടറുമായി തര്‍ക്കം ആരംഭിച്ചു. അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിൽ ബിപിൻ ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്രസിംഗ് റൂമിലിരുന്ന ഒരു കത്രികയെടുത്ത് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും നേര്‍ക്ക് വീശിയതോടെ അധികൃതർ പോലീസിലും വിവരമറിയിച്ചു. ഉടൻ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള  പോലീസ് സംഘം എത്തിയാണ് പ്രതികളെ കീഴ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

Exit mobile version