കോയമ്പത്തൂർ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകര ബന്ധമെന്നു മൊഴി

കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകര ബന്ധമെന്നു സൂചന. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ഐഎസ് ബന്ധം വ്യക്തമാക്കുന്ന സൂചനകൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്കു നൽകി. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ്ൽ ചെയ്തു. ഫിറോസ് ഇസ്മയിലിനെ കൂടാതെ നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ നേരിട്ടു കണ്ടിട്ടുണ്ടെന്ന് ഫിറോസ് ഇസ്മയിൽ സമ്മതിച്ചു. കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി. 2020 ൽ ഇയാളെ യുഎഇയിൽ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചതാണ്. ഇന്ത്യയിലെത്തിയ ശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
അറസ്റ്റിലായ അഞ്ച് പേരിൽ ചിലർ കേരളം സന്ദർശിച്ചിരുന്നതായി കോയമ്പത്തൂർ പൊലീസ് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ വന്ന പ്രതികൾ ജയിലുകളിൽ തീവ്രവാദ കേസിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷ ഏജൻസിയും കേസിൻറെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികൾ ചേർന്നാണ് കാറിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയത് എന്നും കമ്മിഷണർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബീന് കാറ് നൽകിയത് അറസ്റ്റിലായ ദൽഹയാണെന്നും സ്ഥിരീകരിച്ചു.

Exit mobile version