കൊച്ചി: കൊച്ചി നഗരസഭയില്‍ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകജന്യ രോഗങ്ങൾ പടരുമ്പോഴും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.
ജൂൺ മാസം ഇതുവരെ എറണാകുളം ജില്ലയിൽ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ പടരുമ്പോഴും കൊതുകു നിര്‍മാര്‍ജന സ്ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്നും ആക്ഷേപം ഉയരുകയാണ്.നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം.
-ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
-കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.
-വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
-ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക.
-പഴകിയ ഭക്ഷണം കഴിക്കരുത്.
-കൊതുക് കടിയേല്‍ക്കാതെ നോക്കണം.
-വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
-ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാദ്ധ്യത ശുദ്ധജലത്തിലാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
-മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്.
-വളർത്തുകയാണെങ്കിൽ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.