കൃത്യസമയത്ത് പൊലീസ് ഇടപെട്ടു: കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് പുതുജീവൻ

കോട്ടയം: താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സഹോദരിക്ക് ഫോണിൽ സന്ദേശം അയച്ച ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ഗാന്ധിനഗർ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പുതുജീവൻ. ഇടുക്കി സ്വദേശി മനോജിനെയാണ് പൊലീസ്‍ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.  

ഇയാൾ കോട്ടയം ഗാന്ധിനഗറിലുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ ഇയാളുടെ മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരമറിയിക്കുകയും ഉടന്‍ തന്നെ പോലീസ് ലോഡ്ജില്‍ എത്തുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാൾ തന്റെ സഹോദരിക്ക് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഒരു സന്ദേശം അയച്ചുവെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പൊലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു . അകത്ത് കയറിയ പൊലീസ് കണ്ടത് കൈഞരമ്പ് മുറിച്ച് അവശനായി കിടക്കുന്ന മനോജിനെയാണ്. 

ഉടൻതന്നെ ഒട്ടും സമയം കളയാതെ പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻ രക്ഷിക്കുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ഷിജി, എസ്.ഐ സന്തോഷ് മോൻ, സി.പി.ഓ ജോജി എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മനോജിന്റെ ജീവൻ രക്ഷിക്കാൻ ഇടയായത്.

Exit mobile version