കുലച്ച വാഴകള്‍ നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം.

മൂവാറ്റുപുഴ: കുലച്ച വാഴകള്‍ നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ ഒ തോമസിൻറെ വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടികളഞ്ഞത്. മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരായിരുന്നു വാഴ വെട്ടിയത്. വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ല എന്ന വസ്തുതയും, കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് നടപടി.   ചിങ്ങം ഒന്നിന് നഷ്ടപരിഹാരം കൈമാറാൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി കെ എസ് ഇ ബി എൽ ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർക്ക് നിർദ്ദേശം നൽകി.

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെ നട്ടിരുന്ന വാഴയായതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബിയുടെ പക്ഷം. 220 കെ വി ലൈനിന് കീഴിൽ നട്ടു പിടിച്ചതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ വിശദമായ നടപടിക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. തുടർന്ന് കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കൃഷി വകുപ്പ് മന്ത്രി  പ്രസാദുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ഭരണ കക്ഷിയിൽ നിന്ന് തന്നെ ആവശ്യമുണ്ടായിരുന്നു.

Exit mobile version