ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ടീം ഇന്ത്യ.

ലക്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 100 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 34.5 ഓവറില്‍ 129 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ സെമി ഉറപ്പിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് പുറത്തേയ്ക്കുള്ള വഴിയും തുറന്നു. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 7 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

Exit mobile version