ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന്: മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഈ നാട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും പേരടി വിമര്‍ശിച്ചു.

‘കുഞ്ഞില, കെ.കെ.രമ, ആനി രാജ. രണ്ട് നാള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകൂട ഫാസിസത്തില്‍, അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതര്‍. കോഴിക്കോട്ടെ കോളാമ്പിയില്‍ വെറും സവര്‍ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ വനിതാ ചലച്ചിത്ര മേളയില്‍ അസംഘടിതര്‍ക്ക് സ്ഥാനം കൊടുക്കാത്തതില്‍ അത്ഭുതമില്ല. അടിമകള്‍ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ്.(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുന്‍പും താന്‍ എഴുതിയിട്ടുണ്ട്..
ഒരു സംവിധായകയെയാണ് തൂക്കിവലിച്ചു കടക്കുപുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്. ആണ്‍ പെണ്‍ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്‍പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്.

ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്.
സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ എഴുതി.

Exit mobile version