കൊച്ചി : ആലുവയിൽ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ തിരിച്ചറിയല്‍ പരേഡിൽ മൂന്നൂ സാക്ഷികളും തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം പ്രതി അസഫാക് ആലത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നും പോക്സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ ജയിലില്‍ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഡൽഹി ഗാസിയാബാദില്‍ 2018ലാണ് അസഫാക് ആലം ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അതേസമയം പ്രതിയുടെ കസ്റ്റഡി സംബന്ധിച്ച പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പോക്സോ കോടതി പരിഗണിക്കും.