അരിക്കൊമ്പനെ പിടിക്കുന്നതിന്‌ ശനി പുലർച്ചെ നാലിന്‌ ദൗത്യം ആരംഭിക്കും.

ഇടുക്കി:അരിക്കൊമ്പനെ പിടിക്കുന്നതിന്‌ ശനി പുലർച്ചെ നാലിന്‌ ദൗത്യം ആരംഭിക്കും. സൂര്യനെല്ലി ബി എൽ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷൻ അരിക്കൊമ്പൻ നടപ്പാക്കുക. അരിക്കൊമ്പൻ തകർത്ത കെട്ടിടം തന്നെ തെരഞ്ഞെടുത്ത്‌ ഇഷ്ടഭക്ഷണമായ അരിവച്ച്‌ കെണി ഒരുക്കും. എത്തിയാലുടൻ മയക്കുവെടിവച്ച്‌ പിടികൂടും. ദ്രുത പ്രതികരണ സേനാ തലവൻ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. നിഷ റെയ്‌ച്ചൽ, ഡോ. ശ്യാം ചന്ദ്രൻ, കോന്നി വെറ്ററിനറി സർജൻ ഡോ. സിബി പുനലൂർ, ഡോ. അരുൺ തേക്കടി, ഡോ. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ്‌ ദൗത്യം. 

മെരുക്കാൻ നാല്‌ കുംകി ആനകളാണ്‌ എത്തുക. മുത്തങ്ങയിൽനിന്ന്‌ കുംകിയാനയായ വിക്രമും പരിപാലകരായ മണി, രഘു, കുമാർ എന്നിവരും തിങ്കളാഴ്‌ചയെത്തി. ബുധനാഴ്‌ച കുഞ്ഞു, സുരേന്ദ്രൻ, സൂര്യ എന്നീ ആനകളെ കോടനാട്ടിൽനിന്ന്‌ കൊണ്ടുവരും. വനം വകുപ്പിന്റെ 11 സംഘങ്ങളിലായി 71 അംഗ ദ്രുതപ്രതികരണ സേനയാണ്‌ ദൗത്യത്തിനുള്ളത്.  ഉച്ചയ്ക്ക് മുമ്പായി ദൗത്യം പൂർത്തീകരിക്കാനാണ് ശ്രമം.പിടികൂടിയാലുടൻ കുംകി യാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകും.

Exit mobile version