അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിടനൽകാനൊരുങ്ങി കേരളം. 

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിടനൽകാനൊരുങ്ങി കേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലർച്ചെയാണ് കാനത്തെ വീട്ടിലെത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ശനി രാവിലെ 8.50നാണ്‌ തിരുവനന്തപുരത്തെത്തിയത്‌. അഞ്ച്‌ പതിറ്റാണ്ടോളം കർമമണ്ഡലമായിരുന്ന രാഷ്ട്രീയതലസ്ഥാനം യാത്രയാക്കിയ പ്രിയസഖാവിനെയും കാത്ത്‌ തിരുവനന്തപുരംമുതൽ വാഴൂർവരെ പാതയോരങ്ങളിൽ ആയിരങ്ങളെത്തി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്‌, ബിനോയ്‌ വിശ്വം എംപി, കാനത്തിന്റെ മകൻ സന്ദീപ്‌ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി ആയിരങ്ങൾ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തി.   ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, കോൺഗ്രസ്‌ നേതാക്കളായ എ കെ ആന്റണി, വി എം സുധീരൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.

കാനത്തിന്റെ ജീവിതചിത്രങ്ങൾ ആലേഖനം ചെയ്‌തൊരുക്കിയ കെഎസ്‌ആർടിസി ബസിൽ പകൽ രണ്ടിന്‌ വിലാപയാത്ര ജന്മനാടായ കാനത്തേക്ക്‌ പുറപ്പെട്ടു. മന്ത്രിമാരും നേതാക്കളും കുടുംബാംഗങ്ങളുമെല്ലാം  അനുഗമിച്ചു.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ കാനത്തെ കാണാൻ നൂറുക്കണക്കിനാളുകൾ കാത്തുനിന്നു. 

Exit mobile version