അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകുമെന്ന് അദാനി ​ഗ്രൂപ്പ്.

വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രികനായ വിദ്യാർത്ഥി അനന്തുവിന്‍റെ (27) കുടുംബത്തിന് നഷ്ട പരിഹാരം നൽകുമെന്ന് അദാനി ​ഗ്രൂപ്പ്. അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. നിംസിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപയാണ് നൽകുക. . എം. വിന്‍സെന്‍റ് എംഎല്‍എയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 

പാറക്കല്ല് തലയിൽ വീണ് ​ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അനന്തുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചിരുന്നു. 

Exit mobile version