വയലിൽ പുതഞ്ഞ് കിടന്ന യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

പത്തനംതിട്ട: മൈലപ്ര മണ്ണാറക്കുളഞ്ഞിയിലെ വയലിൽ ചെളിയിൽ പുതഞ്ഞ് കിടന്ന  മാനസിക അസ്വാസ്ഥമുള്ള  യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു കിടന്ന പോരുവഴി സ്വദേശിയായ യുവാവിനെയാണ് മലയാലപ്പുഴ പോലീസ് രക്ഷപ്പെടുത്തിയത്. 

 മൈലപ്ര പഞ്ചായത്ത് നാലാം വാർഡ്‌ അംഗം  ജെസ്സി സാമൂവൽ വ്യാഴാഴ്ച രാവിലെ പത്തിന് മലയാലപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.’ യോദ്ധാവ്’എന്ന പേരിലുള്ള ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കുമ്പളാം പൊയ്കയിൽ വിദ്യാർഥികൾക്കളെ ഉൾപ്പെടുത്തി ബോധവൽക്കരണറാലി പോലീസിന്റെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് ഈ വിവരമറിയുന്നത്. തുടർന്ന് മലയാലപ്പുഴ പോലീസ് എസ് ഐ മാരായ അനീഷ്, സലിം,  സി പി ഓ അഖിൽ. ജനമൈത്രി ബീറ്റ് ഓഫീസർ മാരായ മനോജ്‌ സി . കെ , അരുൺ രാജ് എന്നിവരെത്തി ചെളിയിൽ നിന്നും യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.  

കാലുകൾ കോച്ചി ശരീരം മരവിച്ച നിലയിലായിരുന്നു യുവാവ്. പ്രഥമ ശുശ്രൂഷ നൽകി ശരീരത്തുനിന്നും ചെളി കഴുകി കളഞ്ഞ് കുളിപ്പിച്ച് വെള്ളം കുടിക്കാൻ നൽകി കാര്യങ്ങൾ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിച്ചത്.വസ്ത്രം മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ വേറെ വസ്ത്രം ധരിപ്പിച്ചത്. ജില്ലയിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ ആളെ കാണാതായതിനു പരാതി ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണം നടത്തിയതിൽ ശൂരനാട് പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പരാതി ലഭിച്ചതായി അറിഞ്ഞു.പോരുവഴി സ്വദേശിയാണെന്നും വ്യക്തമായി. യുവാവിന്റെ ബന്ധുവിന്റെ ഫോൺ നമ്പർ ലഭ്യമാക്കി ബന്ധപ്പെടുകയും,  108 ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, പിന്നീട്  ബന്ധുക്കളെ വിളിച്ചു വരുത്തി യുവാവിനെ ഏൽപ്പിച്ചപ്പോൾ മരണത്തിലേക്ക് വഴുതിയ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയതിന്റെ ആശ്വാസത്തിലായിരുന്നു പോലീസുദ്യോഗസ്ഥർ.

Exit mobile version