കലാപഭൂമിയായി ലങ്ക, പ്രതിഷേധം കെട്ടടങ്ങാതെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടർന്ന് പൊതുജനം

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം (Sri Lanka Crisis) രൂക്ഷമായി തന്നെ തുടരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തന്നെ തുടരുകയാണ്. ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയാറല്ല. ജൂലൈ 13 ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് രജപക്സെ അറിയിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹം എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ പ്രതിഷേധക്കാർ അവിടെ തന്നെ അന്തിയുറങ്ങുകയും അർധരാത്രിയും നടുത്തളത്തിൽ നൃത്തം ചവിട്ടുകയുമായിരുന്നു. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

അതേസമയം ഗോതബായ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്ന് സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്നാണ് സൈന്യത്തിന്റെ അഭ്യർഥന. പ്രസിഡന്റ് സ്ഥാനത്ത് തുടരും വരെ ​ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം വ്യക്തമാക്കി. 

Exit mobile version