ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍ പ്രീത് നയിക്കും

ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ്  ടീമിനെ പഞ്ചാബുകാരി ഹർമൻപ്രീത് കൌർ നയിക്കും. ഇതിഹാസ ക്രിക്കറ്റർ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് ബി.സി.സി ഐയുടെ പ്രഖ്യാപനം എത്തിയത്. നിലവിൽ ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ കൂടിയാണ് ഹർമൻ.

വീരേന്ദർ സേവാഗിന്റെ ബാറ്റിംഗ് പാടവവും വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയും ചേർന്നതാണ് പിച്ചിൽ ഹർമൻപ്രീതിന്റെ പ്രകടനം. സ്‌റ്റേഡിയത്തിന് പുറത്തേക്ക് സിക്സർ പായിക്കാൻപ്രത്യേക വിരുത് തന്നെ ഉണ്ട് ഹർമന് . ബാറ്റിംഗിൽ പുരുഷതാരങ്ങളോട് കട്ടക്ക് നിൽക്കുന്ന ഹർമന്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് ശൈലി ആരാധകർ പല കുറി കണ്ടറിഞ്ഞിട്ടുണ്ട്. 33 കാരിയായ ഹർമൻപ്രീത് കൌർ 118 ഏകദിനങ്ങളിൽ നിന്നും 35.5 ശരാശരിയിൽ 2982 റൺസ് നേടിയിട്ടുണ്ട്. 

നാല് സെഞ്ച്വറികളും 11 അർധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്. 2017 ൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 171 റൺസ് നേടിയതാണ് ഏകദിനത്തിലെ മികച്ച ബാറ്റിംഗ് പ്രകടനം. 29 വിക്കറ്റുകളും ഈ ഓൾറൌണ്ടർ വീഴ്ത്തിയിട്ടുണ്ട്. പഞ്ചാബിലെ മോഗയിൽ ഹർമന്ദർ സിംഗ് ഭുള്ളർ – സതീന്ദർ കൌർ ദമ്പതികളുടെ മകളായി ജനിച്ച ഹർമൻപ്രീത്കൌർ അർജുന അവാർഡ് ജേതാവ് കൂടിയാണ്.

Exit mobile version